അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തിൽപ്പെട്ട ഡോസൺ കൗണ്ടിയിൽ വിവാഹച്ചടങ്ങുകൾക്കു പിന്നാലെ മലയാളി വധൂ - വരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു.
വർഷങ്ങൾക്കുമുന്‍പ് കേരളത്തിൽനിന്നു അറ്റ്ലാന്റയിലേക്കു കുടിയേറിയ ഫിജി - ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജിയാണു മരിച്ച മലയാളി.
ഡേവിന്റെ ഭാര്യ ജെസ്നിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി 10.30 ഓടെ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിനു സമീപമായിരുന്നു അപകടം.
ആൻഡി വിടേക്കർ എന്ന കമ്പനിയിൽനിന്നു വാടകയ്ക്കെടുത്ത റോബിൻസൺ ആർ66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം.
ആഘോഷങ്ങള്‍ക്കുശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവേയാണ് വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ഡേവ് ഫിജി തന്നെയാണു ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യം വാർത്തകൾ വന്നിരുന്നെങ്കിലും അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.
ഡോസണ്വില്ലയിൽ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകർന്നുവീണത്. മുവാറ്റുപുഴ വീട്ടൂർ എബനേസർ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കടുവാകുഴി കെ.ടി. ജോർജിന്റെ ചെറുമകനാണ് മരിച്ച ഡേവ് ഫിജി.